Culture & HistoryIndia NewsKerala NewsWorld News

ക്രിസ്ത്യാനികള്‍ എഴുത്തിനിരുത്തുന്നതിനെപരിഹസിക്കുന്ന അവര്‍ണ്ണ ഹിന്ദു അറിയാന്‍

‘മഹാബലി അശോക വിജയദശമി’ എന്ന പേരില്‍ ബി.സി.ഇ. മൂന്നാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന വിദ്യാരംഭ ദിനത്തെക്കുറിച്ച് ലിബി ഹരിയുടെ മനോഹരമായ പോസ്റ്റ്

എഴുത്തിനിരുത്തിയേ പറ്റൂ എന്നുള്ള അവര്‍ണ്ണര്‍ക്ക് കേരളത്തില്‍ എഴുത്തിനിരുത്താന്‍ ഹിന്ദു പുരോഹിതരേക്കാള്‍ ക്രിസ്ത്യാനികള്‍ തന്നെയാണ് എന്തുകൊണ്ടും യോഗ്യര്‍. ഇത് നിങ്ങള്‍ വിചാരിക്കുമ്പോലെ സരസ്വതിയുടെ ജന്മദിനമൊന്നുമല്ല. അത് കേരളത്തില്‍ മാത്രമാണ്. അവര്‍ണ്ണന് മേല്‍ സവര്‍ണ്ണന്‍ നേടിയവിജയം ആണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നതെങ്കിലും ചേരനാട്ടിലെ എഴുത്തു വിദ്യയായിരുന്ന ‘നാനം മോന’ത്തില്‍നിന്നു കേരളത്തിലെ ഹരിശ്രീയിലേക്കും ഹരിശ്രീ അവര്‍ണര്‍ക്കു വിലക്കപ്പെട്ടത്തിന്റേയുമൊക്കെയാണ് കേരളത്തിന്റെ ചരിത്രമെങ്കിലും യഥാര്‍ത്ഥത്തില്‍ കേരളത്തിലെയും ഇന്ത്യയിലെയും ബൗദ്ധര്‍ ഈ ദിവസത്തെ അശോക വിജയദസമി ആയിട്ടാണ് ആചരിച്ചിരുന്നത്. അശോക ചക്രവര്‍ത്തി ആയുധം വലിച്ചെറിഞ്ഞ ദിവസം ആണ് ഇത്.
കലിംഗ യുദ്ധത്തിനു ശേഷം ദു:ഖിതനായി തീര്‍ന്ന അശോക ചക്രവര്‍ത്തിയെ ബുദ്ധ ഭിക്ഷു പത്തു ദിവസം ബുദ്ധധമ്മം ഉപദേശിച്ചു. പത്താം നാള്‍ തന്റെ ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ വലിച്ചെറിഞ്ഞ ദിവസം.-അശോക വിജയ ദസമി. അശോക ചക്രവര്‍ത്തിയില്‍ ബുദ്ധധമ്മം വിജയിച്ച ദിവസം. യുദ്ധ പ്രിയനായിരുന്ന അശോക ചക്രവര്‍ത്തിയില്‍ ബുദ്ധധമ്മം വിജയം നേടുകയും അദ്ദേഹത്തെ ലോകത്തെ എല്ലാവര്‍ക്കും പ്രിയങ്കരനായ ചക്രവര്‍ത്തിയാക്കി മാറ്റാന്‍ ബുദ്ധധമ്മം സഹായിച്ച ദിവസം.
പക്ഷെ ഹിന്ദു മതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം എന്ന് ചരിത്രത്തില്‍ വിളിക്കപ്പെടുന്ന 10-ാം നൂറ്റാണ്ടില്‍ അവര്‍ നമുക്കുമേല്‍ വിജയം നേടുകയും അവരുടെ വിജയം നമ്മളെക്കൊണ്ട് ആഘോഷിപ്പിച്ചു വരികയുമാണിപ്പോള്‍. നമുക്ക് നമ്മുടെ വിജയം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു.

എന്തുകൊണ്ട് അശോക വിജയദസമി?

കലിംഗ യുദ്ധത്തിനുശേഷം ദു:ഖിതനായ അശോക ചക്രവര്‍ത്തിയെ ബുദ്ധ ഭിക്ഷു പത്തുദിവസം ബുദ്ധധമ്മം ഉപദേശിക്കുകയും പത്താംനാള്‍ തന്റെ ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ ഉപേക്ഷിക്കുകയും, ബുദ്ധമതം സ്വീകരിക്കുകയും ചെയ്തതായാണ് ചരിത്രം രേഖപെടുത്തിയിട്ടുള്ളത്. പത്തു ദിവസം ബുദ്ധധമ്മം ശ്രവിച്ച അശോക ചക്രവര്‍ത്തിയില്‍ പത്താംനാള്‍ ബുദ്ധധമ്മം വിജയിച്ച ദിവസമായതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ഈ ദിവസത്തെ അശോക വിജയദസമിയായി ആഘോഷിക്കുന്നത്. ഈ ദിവസം മുതല്‍ അദ്ദേഹം അഹിംസയില്‍ അധിഷ്ഠിതമായി സാമ്രാജ്യം ഭരിക്കുകയും ധമ്മ അശോകനായി അറിയപ്പെടുകയും ചെയ്തു. ബുദ്ധമതം സ്വീകരിക്കാന്‍ ബാബാ സാഹേബ് ബി.ആര്‍. അംബേദ്കറും ഈ ദിവസംതന്നെ തിരഞ്ഞെടുത്തു. ഈ ദിവസം തന്നെയാണ് തന്റെ ആറുലക്ഷത്തോളം അനുയായികളുമായി 1956 ല്‍ (1956 ഒക്ടോബര്‍ 14 ന്) നാഗ്പൂര്‍ ദീക്ഷഭൂമിയില്‍ വെച്ച് ബാബാ സാഹേബ് ബി.ആര്‍. അംബേദ്കറും ബുദ്ധമതം സ്വീകരിച്ച് ആധുനിക ഇന്ത്യയിലേക്ക് ബുദ്ധമതത്തെ തിരിച്ചുകൊണ്ടുവന്നത്.

അക്ഷര വെളിച്ചം പകര്‍ന്ന ക്രിസ്ത്യാനികള്‍

കേരള ചരിത്രം പഠിച്ചാല്‍ അധഃകൃതന് അക്ഷരം നിഷേധിച്ചപ്പോള്‍ അതൊക്കെ കണ്ടാസ്വദിച്ച് വീണയും വായിച്ചവിടെ സരസ്വതിയിരിക്കുമ്പോള്‍ അക്ഷരവെളിച്ചം പകര്‍ന്നവര്‍ ആയിരുന്നു അന്നത്തെ ക്രിസ്തുവിന്റെ അനുയായികള്‍. നാരായണഗുരു ജനിക്കുന്നതിനും അരനൂറ്റാണ്ട് മുന്‍പ് തന്നെ സിഎംഎസ് ഉം എല്‍എംഎസും ബാസല്‍ മിഷനുമൊക്കെ ഇവിടെ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഇന്റേണല്‍ റിയാക്ഷന്‍ ആയിരുന്നു 20-ാം നൂറ്റാണ്ടിലെ നവോത്ഥാന മുന്നേറ്റം. നാരയണഗുരുവൊക്കെ പറയുന്നത് മനസിലാകുന്ന ആധുനിക വിദ്യാഭ്യാസം നേടിയ ഒരു സമൂഹം ഉണ്ടായത് അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെ കൊച്ചിയിലെ ഒരു ബ്രിട്ടീഷ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിന്റെ പ്രോഡക്റ്റ് ആയിരുന്നല്ലോ?
ആദ്യമായി അക്ഷരം പഠിച്ച ദളിത് പെണ്‍കുട്ടി പഞ്ചമിയൊന്നുമല്ല. നാരായണഗുരുവൊക്കെ ജനിക്കുന്നതിന് മുന്‍പേ, ഇവിടെ സവര്‍ണ്ണ സ്ത്രീകള്‍ പോലും അക്ഷരം പഠിക്കുന്നതിന് മുന്‍പേ ദളിതര്‍ വിദ്യനേടുകയും അക്ഷര വെളിച്ചം കാണുകയും ചെയ്തിരുന്നു.അവരില്‍ ദളിത് സ്ത്രീകളും ഉണ്ടായിരുന്നു. 1817 ല്‍ തന്നെ കോട്ടയത്ത് സിഎംഎസ് സ്‌കൂളില്‍ ജാതിയും മതവുമൊക്കെ നോക്കാതെ അഡ്മിഷന്‍ കൊടുത്തിരുന്നു. പിന്നെയും ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് ട്രാവന്‍കൂര്‍ എഡ്യൂക്കേഷന്‍ കോഡ് നിലവില്‍ വരുന്നതും പഞ്ചമിയുടെ അഡ്മിഷന്‍ പ്രശ്നമൊക്കെ ഉണ്ടാകുന്നത്. മതം മാറാത്ത ഹിന്ദു ദളിതര്‍ക്ക് അക്ഷര വെളിച്ചം കാണാന്‍ ഇടയായത് അന്നാണെന്നു വേണമെങ്കില്‍ പറയാം. അതും മിഷനറിമാരുടെ പിന്‍ബലത്തിലായിരുന്നു.
അയ്യന്‍കാളി പഞ്ചമിയുമായി ഊരൂട്ടമ്പലത്തെ പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ കേരളത്തില്‍ അനേക ദളിതര്‍ ഉന്നത ഉദ്യോഗത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നതാണ് ചരിത്രം. ഇന്നത്തെ ചീഫ് സെക്രട്ടറി പോസ്റ്റില്‍ ഉള്‍പ്പെടെ ദളിതരായിരുന്നു. അന്ന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയില്‍ ഇരുന്ന ജ്ഞാന ജോഷ്വ ഇംഗ്ലണ്ടില്‍ പോയി പഠിച്ച ആദ്യത്തെ ഇന്ത്യക്കാരനുമായിരുന്നു. ദളിതനുമായിരുന്നു.
അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്ന അലക്സാണ്ടര്‍ ക്രിക്ടണ്‍ മിച്ചല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ ധനസഹായമുള്ള ഇതര സ്‌കൂളുകളിലും ആര്‍ക്കും പഠിക്കണമെന്ന ഉത്തരവിറക്കി. പക്ഷേ ഉത്തരവിറങ്ങിയതല്ലാതെ ആരും എത്തിയില്ല. അപ്പോഴാണ് സാധുജനപരിപാലന സംഘവുമായി ബന്ധമുണ്ടായിരുന്ന എല്‍എം എസ് പുരോഹിതന്‍ ജെ. സാമുവേലിന്റെ ഇടപെടല്‍ മൂലമാണ് അയ്യന്‍കാളി പഞ്ചമിയുമായി സ്‌കൂളില്‍ പോകുന്നതും. സനാതനികള്‍ സ്‌കൂളിന് തീവെക്കുന്നതും ഊരൂട്ടമ്പലം ലഹളയുമെല്ലാം ഉണ്ടാകുന്നത്.
അതുകൊണ്ട് നിങ്ങള്‍ക്ക് എഴുത്തിനിരുത്തിയേ പറ്റൂ എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ നാരായണഗുരുവിന്റെയോ അയ്യങ്കാളിയുടെയോ മുന്‍പിലോ അതല്ലെങ്കില്‍ ഏതെങ്കിലും ബുദ്ധവിഹാരത്തിലോ ക്രിസ്ത്യന്‍ ദേവാലയത്തിലോ തന്നെയാണ് പോകേണ്ടത്. നിങ്ങളുടെ പൂര്‍വികരെ പള്ളിക്കൂടത്തില്‍ കയറ്റാതിരുന്നപ്പോള്‍ സരസ്വതി അതൊക്കെക്കണ്ട് വീണയും വായിച്ചും കൃഷ്ണന്‍ ഓടക്കുഴലൂതിയും രസിച്ചിരിക്കുകയായിരുന്നു.

Libi Hari യുടെ പോസ്റ്റിലേക്കുള്ള ലിങ്ക്:
https://www.facebook.com/share/p/nKGkZGDykK5yVyGo/

(കടപ്പാട്: ചിത്രകാരന്‍ ടി. മുരളി)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message