Kerala NewsPolitics

സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസെന്ന് പ്രതിപക്ഷ നേതാവ്

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് ഉജ്വലവിജയമെന്നും വി.ഡി സതീശന്‍

ചാലക്കുടി: സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി.പി.എമ്മിലും എല്‍.ഡി.എഫിലും ഏകോപനമില്ല. അതുകൊണ്ടാണ് ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ച് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ പറയുന്നത്. നിലമ്പൂരിലേത് സര്‍ക്കാരില്ലായ്മയ്ക്ക് എതിരായ വിധിയെഴുത്തായിരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.പി.എമ്മിലും എല്‍.ഡി.എഫിലും ഒരു ഏകോപനവുമില്ല. പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. എം.വി. ഗോവിന്ദന്‍ പറഞ്ഞതിന് വിരുദ്ധമായാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇത് രണ്ടും അല്ലാത്ത അഭിപ്രായമാണ് പിണറായി വിജയന്‍ പറഞ്ഞത്. ഇന്നലെ അദ്ദേഹം എഴുതി വായിച്ചത് എന്താണെന്ന് അദ്ദേഹത്തിനും മനസിലായില്ല, നാട്ടുകാര്‍ക്കും മനസിലായില്ല. എം.വി ഗോവിന്ദന്‍ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിക്കുകയാണ്. അടിയന്തിരാവസ്ഥ കാലത്തും അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലും സി.പി.എം ആര്‍.എസ്.എസ് ബന്ധമുണ്ടായിരുന്നു. 67 ലും 89 ലും ബന്ധമുണ്ടായിരുന്നു. അതിന്റെ ഫോട്ടോയും ഹാജരാക്കി. ഒരു ബന്ധവും ഇല്ലെങ്കില്‍ ഇ.എം.എസും ജോതിബസുവും എല്‍.കെ അദ്വാനിയും വാജ്പേയിയും രാജീവ് ഗാന്ധിക്കെതിരെ 89-ല്‍ എന്തിനാണ് പ്രചരണം നടത്തിയതെന്ന് സതീശന്‍ ചോദിച്ചു.

89-ല്‍ ജനതാപാര്‍ട്ടിയല്ല ബി.ജെ.പിയാണ്. 84-ല്‍ രണ്ട് സീറ്റ് മാത്രം ഉണ്ടായിരുന്ന ബി.ജെ.പിയെ വളര്‍ത്തി ഇന്ത്യയിലെ ഭരണകക്ഷിയാക്കാന്‍ ഇടതുപക്ഷം കൂട്ടുനിന്നിട്ടുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരയ്യ രാജിവച്ചത് സാമ്രാജ്യത്വ മനോഭാവവും പാരാമിലിട്ടറി ഫോഴ്സുമായ ആര്‍.എസ്.എസുമായി കൂട്ടുകൂടുന്നതില്‍ പ്രതിഷേധിച്ചാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയുമായി കൂട്ടു കൂടിയത് ഒടുക്കത്തെ പോക്കാണെന്നാണ് മൊഹിദ് സെന്‍ പറഞ്ഞത്. രണ്ടു കാലില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടികളായി സി.പി.ഐയും സി.പി.എമ്മും മാറി. ഇപ്പോഴും ആര്‍.എസ്.എസ് ബന്ധമുണ്ടെന്നാണ് ഞങ്ങള്‍ പറയുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് ഇ.പി ജയരാജനും കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ഒന്നിച്ച് ബിസിനസ് നടത്തിയത്. പഴയ സി.പി.എം ആണെങ്കില്‍ ഇത് നടക്കുമോ? പ്രകാശ് ജാവദേദ്ക്കര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്ക് കാണാന്‍ എത്തിയെന്നാണ് പറഞ്ഞത്. ഇവരൊക്കെ തമ്മിലുള്ള ബന്ധം വ്യക്തമാണ്- അദ്ദേഹം പറഞ്ഞു.

ഹൈവെ മുഴുവന്‍ പൊളിഞ്ഞപ്പോഴും ഞങ്ങള്‍ക്ക് ഒരു പരാതിയും ഇല്ലെന്നു പറഞ്ഞാണ് പിണറായി വിജയന്‍ സമ്മാനപ്പെട്ടിയും പൊന്നാടയുമായി നിതിന്‍ ഗഡ്ക്കരിയെ കാണാന്‍ പോയത്. ഹൈവെ തകര്‍ന്നതിനാണോ പൊന്നാട നല്‍കിയത്. ഡല്‍ഹിയിലെ യജമാനന്‍മാരെ ഇവര്‍ക്ക് പേടിയാണ്. അതുകൊണ്ടാണ് മലപ്പുറത്തെ കുറിച്ച് സംഘ്പരിവാര്‍ നറേറ്റീവ് പിണറായിയും സി.പി.എമ്മും ആവര്‍ത്തിച്ചത്. തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് പ്രിയങ്ക ഗാന്ധി ജയിച്ചതെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. എന്‍.ഡി.എ മുന്നണിയിലുള്ള ദേവഗൗഡയുടെ പാര്‍ട്ടി ഇപ്പോഴും എല്‍.ഡി.എഫ് മുന്നണിയില്‍ ഉണ്ടല്ലോ? ദേവഗൗഡയുടെ പാര്‍ട്ടിയുടെ മന്ത്രിയെ പുറത്താക്കാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ? നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രമാണ് കേരളത്തിലെ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഹിന്ദുവില്‍ അഭിമുഖം നല്‍കി ഡല്‍ഹിയിലെ യജമാനന്‍മാരെ സന്തോഷിപ്പിച്ചത്. ഇതിനെയെല്ലാം മറികടന്ന് ഉജ്വല ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. പതിനയ്യായിരം വോട്ടിനും മീതെയുള്ള ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തിരഞ്ഞെടുക്കപ്പെടും. സ്വതന്ത്ര സ്ഥാനാര്‍ത്ഥി യു.ഡി.എഫിനെ ബാധിക്കില്ല.

സര്‍ക്കാരില്ലായ്മയാണ് യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയത്. മലയോരത്തെ ജനം ബുദ്ധിമുട്ടുമ്പോള്‍ ഒന്നും ചെയ്യാതെ സര്‍ക്കാര്‍ നിഷ്‌ക്രിയമായിരിക്കുകയാണ്. മലയോര ജനങ്ങളെ വിധിക്ക് വിട്ടു കൊടുത്തിരിക്കുന്നതിന് എതിരായ വിധിയെഴുത്ത് കൂടിയാകും നിലമ്പൂരിലുണ്ടാകുക. ഇന്നും മുണ്ടൂരില്‍ ഒരാളെ കാട്ടാന കൊലപ്പെടുത്തി. സര്‍ക്കാര്‍ ഇല്ലായ്മയുടെ പ്രതികരണം നിലമ്പൂര്‍ തെരഞ്ഞെടുപ്പിലുണ്ടാകും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message