Kerala NewsPolitics

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍: അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടണം: സി.പി.ഐ.

തൃശൂര്‍: തൃശൂര്‍ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും ഇടയാക്കിയ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശൂര്‍ പൂരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി ആ വേളയില്‍ തന്നെ സി.പി.ഐ. അഭിപ്രായപ്പെട്ടിരുന്നു. എല്‍.ഡി.എഫ്. നിലപാടും ഇതുതന്നെ ആയിരുന്നു. പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ അതിര് കടന്നതായിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റുന്നത് ഉള്‍പ്പെടെ നടപടി ഉണ്ടായി. എന്നാല്‍ പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരേണ്ടതുണ്ട്. ഈ സംഭവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബി.ജെ.പിയും സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും ആയിരുന്നു. സംഘപരിവാറിലെ വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ സാന്നിധ്യം ഇത്തവണത്തെ പൂരത്തില്‍ ഉണ്ടായത് സംശയം ജനിപ്പിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. എ.ഡ.ിജി.പി. ആര്‍.എസ്.എസ്. നേതാക്കളെ കണ്ടതുമായി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൂരം സംബന്ധിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കായി പുറത്തുവിട്ട് വസ്തുത വെളിപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി. രാജേന്ദ്രന്‍, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന്‍, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. ബാലചന്ദ്രന്‍ എം.എല്‍.എ., ടി.ആര്‍. രമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message