ബൈബിള്‍ തന്നെ സാക്ഷ്യം പറയുന്നു
റെജി ശങ്കര്‍
ഇറാന്-ഇസ്രയേല്‍ യുദ്ധത്തിന്റെ ന്യായാന്യായ ചര്‍ച്ചകള്‍ക്കിടയില്‍ തീര്‍ച്ചയായും ചിന്തിക്കേണ്ട ഒരു കാര്യം ആരും ചര്‍ച്ച ചെയ്യപ്പെടാതെ പോകുമ്പോള്‍ ഇത്രയെങ്കിലും പറയണമെന്ന് തോന്നി. ഇസ്ലാം ഉണ്ടാകുന്നതിനും മുമ്പ് യഹൂദന്മാര് ഇസ്രായേല്‍ എന്ന രാജ്യത്ത് ജീവിച്ചിരുന്നു എന്നു പറയുന്നതു വാസ്തവമാണ്. അതുകൊണ്ട് ആ പ്രദേശം ജന്മനാ അവരുടെതായിരുന്നു എന്ന് യഹൂദരും അവരുടെ ശിങ്കിടികളായ ക്രിസ്ത്യാനികളും ഇപ്പോള്‍ സംഘികളും വാദിക്കുന്നതില്‍ യാതൊരു ചരിത്രവസ്തുതയും ഇല്ല. കാരണം അത് തെറ്റാണെന്ന് അവരുടെ തന്നെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ പറയുന്നു. ഉല്‍പ്പത്തി മുതല്‍ നമ്മള് വായിച്ചു തുടങ്ങുമ്പോള്‍ യഹൂദന്റെ പരദേശപ്രവേശം നമുക്ക് കാണാന്‍ കഴിയും. കയ്യൂക്കുകൊണ്ട് മറ്റുള്ളവരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ ഇവര്‍ യാതൊരു മനസ്സാക്ഷിക്കുത്തും കാണിച്ചിട്ടില്ല. അതിന്റെ കാരണം അവരുടെ ദൈവം അവര്‍ക്കത് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ് എന്നുള്ളതാണ്.
‘ഭൂമി യഹോവയ്ക്ക് ഉള്ളതത്രെ’ എന്ന് ബൈബിള്‍ പറയുന്നു. ഭൂമി യഹോവയ്ക്ക് ഉള്ളതാണെങ്കില്‍ ആ ഭൂമിയെ സൃഷ്ടിച്ചത് യഹോവ ആയതുകൊണ്ട്, യഹോവ അവരുടെ മാത്രം ദൈവം ആയതുകൊണ്ട് യഹൂദന്മാര് അല്ലാതെ വേറെ ആരാണ് അതിന് യഥാര്‍ത്ഥ അവകാശികളായി ഉള്ളത് എന്ന ചോദ്യമാണ് യഹൂദന്മാരും ക്രിസ്ത്യാനികളും നമ്മളോട് ചോദിച്ചുകൊണ്ടിരിക്കുന്നത്.
ഈ ഉറപ്പിന്മേലാണ് അവര്‍ മിഡില്‍ ഈസ്റ്റിലുള്ള മുഴുവന്‍ രാജാക്കന്മാരെയും കൊന്നുതള്ളി അവരുടെ സ്വപ്നഭൂമിയായ കാനാന്‍ ദേശത്ത് പ്രവേശിക്കുന്നത്. കനാന്യരുടെ സ്വന്തം ഭൂമിയായ, അവരുടെ തലമുറകള്‍ പൊട്ടിമുളച്ച് പന്തലിച്ച് ജീവിച്ച ആ ഭൂമിയില്‍ വല്ലാത്തൊരു ക്രൗര്യത്തോട് കൂടി പ്രവേശിച്ച യഹൂദന്മാര്, സമാധാനമായി ജീവിച്ച ആ ജനതയുടെ കൂമ്പും കുലയും നുള്ളിക്കളഞ്ഞു സ്ഥാപിച്ചതാണ് ഇസ്രായേല്‍ എന്ന ‘പവിത്ര ദേശം’. ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതുപോലെ അത്ര നിഷ്കളങ്കമല്ല അതിന്റെ നിര്‍മ്മിതിയുടെ പിന്നിലെ ചരിത്രം എന്നാണ് പറഞ്ഞുവരുന്നത്. കനാന്യരുടെ ദൈവമായ ‘ദേവന്റെ’ പട്ടണമായ ജെറുസലേം (ഊര് ശാലോം) അങ്ങനെ യഹൂദരുടെ ജീവിതത്തോട് അലിഞ്ഞുചേര്‍ന്ന ഏറ്റവും പ്രധാനമായ ഒരു അടയാളമായി മാറി.
ഋഗ്വേദത്തില്‍ ആര്യന്മാര് ഇന്ത്യയെ കീഴടക്കിയതിനുശേഷം ഈ ദേശത്തെ നദികളായ ഗംഗയെയും യമുനയെയും നോക്കി ‘എന്റെ ഗംഗേ’, ‘എന്റെ യമുനേ’ എന്ന് ഹൃദയാഴങ്ങളില്‍ നിന്നും വിലപിക്കുന്നു. അതുപോലെയാണ് യഹൂദന് ‘യെരുശലേമേ, യെരുശലേമേ നിന്നെ ഞാന്‍ മറന്നു പോയാല്‍ എന്റെ വലംകൈ ഞാന്‍ മറന്നു പോകട്ടെ’ എന്ന് വിലപിക്കുന്നത്. മറ്റൊരു ദേശത്തു നിന്ന് നൂറ്റാണ്ടുകള്‍ നടന്നുവന്ന്, അവിടുത്തെ ജനതയെ കൊന്ന് കൊള്ളയടിച്ച് അവരുടെ ആധിപത്യം സ്ഥാപിച്ചതിനുശേഷം അവന് പൊക്കിള്‍ക്കൊടി ബന്ധം ഉള്ള മണ്ണ് എന്ന നിലയില്‍ യെരുശലേമിനോട് അവന് ചേര്‍ന്നുകിടക്കുന്നു. അധിനിവേശകരുടെ ഏറ്റവും വലിയൊരു തന്ത്രവും സ്വഭാവവുമാണ് നമ്മളിവിടെ കാണുന്നത്. (ഇന്ത്യയില്‍ കുടിയേറിയ വിദേശികള്‍ ഇന്ത്യന്‍ സംസ്കാരത്തോട് ചേര്‍ന്ന് നിന്നിട്ട് ഇന്ന് അവരാണ് ഈ ദേശത്തിന്റെ ഉടമസ്ഥരും ദേശത്തോട് കൂറും സ്നേഹവും ഉള്ളവരുമെന്ന് സ്ഥാപിക്കുന്നത് ഇതിന്റെ മറുവശമാണ്). ബൈബിളിലൂടെ ഇതല്ലാതെ ധാരാളം സന്ദര്‍ഭങ്ങള്‍ ഹൃദയത്തെ ചേര്‍ത്തു വെച്ചിട്ടുള്ള യഹൂദന്റെ ജീവിത നിമിഷങ്ങള്‍ നമുക്ക് കണ്ടെടുക്കാന്‍ കഴിയും. ഇതെല്ലാം വായിക്കുകയും അറിയുകയും ചെയ്യുന്ന ആളുകളെ സംബന്ധിച്ച് ആ മണ്ണുമായുള്ള അവന്റെ അഗാധമായ ബന്ധത്തിന്റെ ഊഷ്മളതയാണ് തിരിച്ചറിയുന്നത്. ആ തെറ്റിദ്ധാരണയില്‍ നിന്നുകൊണ്ടാണ് യഹൂദന്റെ ഇസ്രായേല്‍ ബന്ധത്തെ മനസ്സിലാക്കുന്നത്.
ഉല്‍പ്പത്തിയും പുറപ്പാടും വായിക്കുമ്പോള്‍ യഹൂദന് കൊന്നുതള്ളിയ തദ്ദേശീയ രാജാക്കന്മാരെ കുറിച്ചുള്ള വളരെ വ്യക്തമായ വിവരങ്ങള്‍, അതുപോലെതന്നെ അവര്‍ കൊള്ളയടിച്ചതിന്റെയും കൊന്നതിന്റെയും കണക്കുകള്‍ നമുക്ക് കാണാന്‍ കഴിയും. ഇവര്‍ എത്രമാത്രം ക്രൂരന്മാരായ ഗോത്ര ജനതയാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ഒന്നും ഗവേഷണം നടത്തേണ്ട കാര്യമില്ല. ‘ഹായ്’ പട്ടണം പിടിച്ചതിനു ശേഷം അവര്‍ പുരുഷന്മാരെ മുഴുവനും കൊന്നുകളഞ്ഞിരുന്നു. ശേഷിച്ച സ്ത്രീകളെയും കുട്ടികളെയും മോശയുടെ മുമ്പില്‍ കൊണ്ടുചെന്നു നിര്‍ത്തി. അവരെ കണ്ട ഉടന്‍ മോശ പടയാളികളോട് കോപാകുലനായി, എന്തുകൊണ്ട് ‘ആണ്‍കുട്ടികളെ കൊന്നുകളഞ്ഞില്ല’ എന്ന് ചോദിച്ചു. ‘അവര്‍ കുട്ടികളല്ലേ’ എന്ന് പടയാളികള്‍ ചോദിച്ചപ്പോള്‍ മോശ പറഞ്ഞ മറുപടി അയാളിലെ വംശീയവാദിയുടെ ഏറ്റവും വൃത്തികെട്ട മുഖമാണ് നമുക്ക് കാണിച്ചു തരുന്നത്. ഈ ബാലന്മാര് നാളെ വളര്‍ന്ന് യുവാക്കള്‍ ആകും. അവര്‍ നമ്മള്‍ക്ക് എതിരെ പൊരുതും. അതുകൊണ്ട് അവരെ കൊന്നു കളയാന്‍ മോശ കല്പ്പിച്ചു. അതുപോലെ ഗര്‍ഭിണികളെയും. കാരണം, അവര്‍ ആണ്‍കുട്ടികളെ പ്രസവിച്ചേക്കാം. മോശയുടെ കല്‍പ്പന പ്രകാരം ആണ്‍കുട്ടികളെയും ഗര്‍ഭിണികളെയും തലേന്ന് വരെ പുരുഷനോടൊത്ത് ശയിച്ച സ്ത്രീകളെയും അവര്‍ കൊന്നുകളഞ്ഞു. ഇത് ചരിത്രമായാലും മിത്ത് ആയാലും ഒരു ജനതയുടെ മനോഭാവത്തെയാണ് കാണിക്കുന്നത്. മോശ എന്നൊരു മനുഷ്യന് ജീവിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ എത്രത്തോളം വൃത്തികെട്ട മനുഷ്യനായിരുന്നിരിക്കും എന്ന് സാമൂഹ്യബോധമുള്ള മനുഷ്യര്‍ ചിന്തിച്ചു പോയാല്‍ തെറ്റ് പറയാന്‍ കഴിയില്ല. ഇയാളുടെ ക്രൂരതകള്‍ വിശദീകരിക്കപ്പെടുന്നത് ദൈവത്തിന്റെ പ്രവാചകന് എന്ന നിലക്കാണ്. പക്ഷേ മോശയ്ക്ക് കാനാന്‍ ദേശത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അയാളെക്കാള്‍ ക്രൂരനായ ജോഷ്വയാണ് പിന്നീട് അവരെ കാനാന്‍ ദേശത്ത് എത്തിക്കുന്നത്. വെറുതെ എത്തിക്കുകയായിരുന്നില്ല, തദ്ദേശീയരെ മുഴുവന്‍ അവര്‍ കൊന്നൊടുക്കി, കാനാന്‍ ദേശത്ത് മാത്രമല്ല മധ്യപൂര്‍വദേശത്തെ തദ്ദേശീയരെ മുഴുവനും അവര്‍ വകവരുത്തി. തദ്ദേശീയര്‍ എന്ന് പറയുമ്പോള്‍ അവര്‍ ആരായിരുന്നു എന്നുകൂടി നമ്മള് അറിയേണ്ടതുണ്ട്. ലോകത്ത് എല്ലാ അധിനിവേശ പ്രദേശത്തും അന്യരായി തീര്‍ന്നത് കറുത്ത വര്‍ഗ്ഗക്കാര്‍ ആയിരുന്നു എന്നൊരു യാഥാര്‍ത്ഥ്യം ഇവിടെയും അല്ലാതാകുന്നില്ല.
അലഞ്ഞുതിരിഞ്ഞ് വന്ന കുറ്റവാളി ഗോത്രങ്ങള്‍ ഇങ്ങനെ പ്രതിഷ്ഠാപിതരായപ്പോഴാണ് തദ്ദേശീയ ജനത അപ്രസക്തരും അപ്രത്യക്ഷവുമായത്. ആ കുറ്റവാളി ഗോത്രങ്ങളില്‍ നിന്നും പിരിഞ്ഞുണ്ടായ രണ്ടു വിഭാഗങ്ങളാണ് യഹൂദനും അറബിയും. അറബികള്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചപ്പോഴാണ് യഹൂദനുമായി വലിയ ശത്രുത ഉണ്ടാകുന്നത്. അതിനുശേഷം ഉള്ള ചരിത്രവും മിത്തും വച്ചുകൊണ്ടാണ് ഇവിടെ ചിലര്‍ ന്യായാന്യായങ്ങളെക്കുറിച്ച് തൊണ്ട പൊട്ടി വലിച്ചു കീറുന്നത്. ഇരുകൂട്ടര്‍ക്കും പാരമ്പര്യമായി കിട്ടിയ ക്രിമിനല്‍ മനോഭാവം ആധുനിക കാലത്തും അവരില്‍ നിന്നു വിട്ടകന്നിട്ടില്ല. ഇവിടെ അന്യം നിന്നു പോയവരും, നീതി നിഷേധിച്ചവരും വാസ്തവത്തില്‍ കറുത്ത വര്‍ഗ്ഗക്കാരാണെന്ന് സൗകര്യപൂര്‍വ്വം ഇവരെല്ലാവരും മറന്നു കളഞ്ഞിട്ടാണ് അതിക്രമിച്ചു കയറിയവരുടെ കൂട്ടത്തില്‍ ആരാണ് അവകാശികള്‍ എന്ന് തീരുമാനിക്കാനുള്ള ചരിത്രചര്ച്ചകള് നടത്തുന്നത്. ആഫ്രിക്കയുടെ ഒരു തുടര്‍ച്ചയായിരുന്ന മധ്യപൂര്‍വദേശത്തെ ആദിമ നിവാസികള്‍ തീര്‍ച്ചയായും കറുത്തവര്‍ തന്നെയായിരുന്നു. വാദിയുടെയും പ്രതിയുടെയും വാഗ്വാദങ്ങള്‍ക്കിടയിലും അതിലെ ന്യായാന്യായങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും ഒരിക്കല്‍ പോലും അപ്രത്യക്ഷരോ അപ്രസക്തമായ ഒരു ജനതയെക്കുറിച്ച് ആരും മിണ്ടി കേട്ടിട്ടില്ല.
യഹൂദന് ചരിത്രത്തില്‍ ഏറ്റ പീഡനങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അവന്റെ ക്രൂരതയെ ക്രിസ്ത്യാനികളും സംഘികളും ന്യായീകരിക്കുന്നത്. യഹൂദന്റെ ചരിത്രം പരിശോധിച്ചാല്‍ ലോകത്ത് എവിടെ ചെന്നാലും അവനാണ് വലിയവന്‍ എന്നുള്ള നിലയില്‍ തദ്ദേശീയ ജനതയില്‍ നിന്നും വ്യത്യസ്തനായി നിന്നുകൊണ്ട് അവരുടെ സമ്പത്തും ഊര്‍ജ്ജവും ചോര്‍ത്തിയെടുക്കുന്ന സ്വഭാവം അവനുണ്ട്. അതിന്റെ ഒരു ഉദാഹരണം ആണ് ഷേക്സ്പിയറുടെ വെനീസിലെ വ്യാപാരി എന്ന കൃതിയിലെ ഷൈലോക്കിലൂടെ നമ്മള്‍ക്ക് കാണാന്‍ കഴിയുന്നത്. ഏത് രാജ്യത്ത് ചെന്നാലും അതായിരുന്നു യഹൂദന്റെ പൊതുസ്വഭാവം എന്നതുകൊണ്ടാണ് അത്തരം ഒരു പാത്രസൃഷ്ടി നടക്കുന്നത്. ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ അതിഭീകരമായ യഹൂദ വേട്ട നടത്തി എന്നുള്ളത് വാസ്തവമാണ്. ഒരിക്കലും അരുതാത്ത രീതിയിലുള്ള ക്രൂരതയാണ് അവിടെ അരങ്ങേറിയത്. എങ്കിലും അതിന് കാരണമാകുന്നത് ഇവരുടെ അപര ജീവിതം തന്നെയാണ്. ‘സ്വന്തം രക്തം പവിത്രമായി കരുതുകയും മറ്റുള്ളവരുടെ രക്തം പങ്കിലമാക്കുകയും ചെയ്യുന്നവരാണ് യഹൂദര്‍’ എന്ന് പറഞ്ഞത് ഹിറ്റ്ലര്‍ ആണെങ്കിലും അതില്‍ വലിയൊരു വാസ്തവമുണ്ട്.
‘എന്നാല്‍ കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം..'(പുറപ്പാട് 13:5)
മധ്യപൂര്‍വ്വ ദേശത്ത് ഉണ്ടായിരുന്ന തദ്ദേശീയ ജനതയുടെ രാജ്യം യഹൂദന്മാര്ക്ക് വെറുതെ കൊടുക്കാനാണ് യഹോവയായ ദൈവം തീരുമാനിക്കുന്നത്. മുകളില്‍ പറഞ്ഞിട്ടുള്ള പേരുകള്‍ അവരില്‍ ചിലരുടേത് മാത്രമാണ്. അവരത്രയും കറുത്തവരായിരുന്നു. അങ്ങനെ ഒരു പ്രദേശത്തെ, ജനതയെയും അവരുടെ സംസ്കാരത്തെയും മുഴുവന്‍ നശിപ്പിച്ച് അവിടെ ആധിപത്യം സ്ഥാപിച്ചവരാണ് ഈ യഹൂദര്‍. അവരാണ് പിന്നീട് പല രാജ്യങ്ങളിലും നീതിക്കുവേണ്ടി നിലവിളിച്ചതും പല രാജ്യങ്ങളിലുള്ളവര്‍ അവര്‍ക്ക് വേണ്ടി ഒപ്പം നിലവിളിച്ചതും, ഇന്ന് അവര്‍ക്ക് വേണ്ടി ന്യായം പറയുന്നതും. ശരിയായ ചരിത്രം പഠിക്കാതെ കണ്മുന്നില് കാണുന്നതിന് മാത്രം വെച്ച് വിലയിരുത്തുന്ന പണ്ഡിതന്മാര്ക്ക് ഇതിലപ്പുറം മറ്റൊന്നും ചെയ്യാനില്ല. ഇവരുടെ യഥാര്‍ത്ഥ ചരിത്രം വിശദീകരിക്കാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന് കഴിയില്ല എന്നുള്ളതുകൊണ്ട് തല്ക്കാലം നിര്‍ത്തുന്നു. ബാക്കി ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ അങ്ങനെ ആവാം എന്നുള്ള ഒരു ഉറപ്പോടെ ഇവിടെ അവസാനിപ്പിക്കുകയാണ്.
വാല്‍ക്കഷണം:
യഹൂദന്റെ മുമ്പില്‍ ക്രിസ്ത്യാനിക്ക് ഒരു പട്ടിയുടെ വില പോലും ഇല്ലെങ്കിലും ക്രിസ്ത്യാനിക്ക് യഹൂദനോടുള്ള ഭക്തി അധമ്യമാണ്. എത്ര ചവിട്ടിയാലും അപമാനിച്ചാലും ശൂദ്രന് ബ്രാഹ്മണനോടുള്ള ഭക്തി പോലെയാണിത്. ഇത്രത്തോളം നാണംകെട്ട് നില്ക്കുന്നവര് ആണെങ്കിലും താഴെയുള്ളവരോട് ഇവര്‍ അതിക്രൂരമായി പെരുമാറും. അങ്ങനെയാണ് അവരുടെ frustration തീര്‍ക്കുന്നത്.
