Art & LiteratureCulture & HistoryPolitics

‘റാപ്പ്: അമര്‍ഷത്തിന്റെ സംഗീതം’ എന്തൊരു ഊള ടൈറ്റിലാടോ?

ചിന്ത പബ്ലിഷേഴ്‌സിന്റെ ‘റാപ്പ്: അമര്‍ഷത്തിന്റെ സംഗീതം’ പുതിയ പുസ്തകത്തിന്റെ ടൈറ്റില്‍പോലും ഒരുതരം ചാപ്പക്കുത്തലാണെന്നും റാപ്പ് എന്നാല്‍ ആഹ്ലാദം കൂടിയാണെന്നും രൂപേഷ് കുമാര്‍ തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം താഴെ:

ഈ കോമഡികളെ കുറിച്ച് പറയുമ്പോള്‍ തന്നെ ചില കോമഡികള്‍ ഉണ്ട്. പഴയ ശ്രീനിവാസന്‍-മോഹന്‍ലാല്‍ സിനിമകളില്‍ നിന്ന് സിദ്ദിക്ക്-ലാല്‍ സ്ട്രീമിലുള്ള തൊണ്ണൂറുകളിലെ സിനിമകളിലേക്കൊക്കെ കോമഡിയെ വിലയിരുത്തുമ്പോള്‍ മലയാളി പറയുന്നത് ‘അവയിലൊക്കെ തൊഴിലില്ലായ്മയുടെ കണ്ണീരിന്റെ നനവ് ഉണ്ട്’ എന്നതാണ്. അതിലെ ഏറ്റവും വലിയ കോമഡി അവ നായന്മാരുടെ തൊഴിലില്ലായ്മയുടെ കോമഡിയാണ് എന്നതാണ്. അതവിടെ നില്‍ക്കട്ടെ. ചിലര്‍ക്കു കോമഡി ആയാലും കണ്ണീരിന്റെ നനവ് വേണം. അല്ലെങ്കില്‍ അതിന്റെ അടിയില്‍ ‘സീരിയസ്‌നെസ്’ ആവണം. അല്ലാത്തതൊന്നും കോമഡി അല്ല.
കാക്കക്കുയില്‍ എന്ന സിനിമ നോക്കുക. എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമയിലെ തൊഴിലില്ലായ്മയോ, മോഹന്‍ലാലിന്റെ കരച്ചിലോ കുടുംബമോ ഒന്നും വലിയ വിഷയങ്ങളായി തോന്നിയിട്ടില്ല. പകരം അതിലെ കോമഡിയില്‍ മോഹന്‍ലാലിന്റെയും മുകേഷിന്റെയും മറ്റ് നടന്മാരുടെയും ടൈമിങ്, സിറ്റുവേഷനുകള്‍, കൗണ്ടറുകള്‍ എന്നിവയൊക്കെ രസകരമാണ്. ഒരു തമ്പുരാന്റെ പണം അടിച്ചു മാറ്റുന്നതിന്റെ ഇടയിലെ ‘ചളികള്‍’ മുകേഷിന്റെ ഫ്രോഡ് തരം ഒക്കെ അന്യായമാണ്. ഞാന്‍ വീണ്ടും വീണ്ടും കാണുന്ന ഒരു സിനിമയാണ് കാക്കക്കുയില്‍. അതുപോലെ തന്നെയാണ് ‘വെട്ടം’ എന്ന സിനിമയും.ഇത്തരം സിനിമകളിലെ ചളികള്‍ ഒക്കെ ഞങ്ങളുടെ ജീവിതത്തിലെ (ഈ സിനിമകള്‍ ആസ്വദിയ്ക്കുന്ന ഏതൊരാളുടെയും) ഭാഗങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ച് ജഗതി സിനിമകളിലെ ‘ചളികള്‍’. ജഗതിയുടെ ‘രാമ ശ്രീരാമാ’ പോലെയുള്ള സീനുകള്‍ അന്ന് ചളികളായി കണക്കാക്കിയ ബുദ്ധിജീവികള്‍, യൂറ്റിയൂബ് കാലത്ത് ഇരുന്നു ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്. അത് പോലെ സിനിമകളിലെയും അല്ലാതെയും കട്ട ചളികള്‍ പറയുന്ന കോമഡി പറയുന്ന ഒരു മാന്യതയില്ലാതെ ട്രോള്‍ ചെയ്യുന്ന സുഹൃത്തുക്കളും ഒരു അസറ്റ് ആയി എനിക്ക് തോന്നാറുണ്ട്.
‘റാപ്: അമര്‍ഷത്തിന്റെ സംഗീതം’ എന്നൊരു പുസ്തകത്തിന്റെ ടൈറ്റില്‍ എഫ് ബിയില്‍ കണ്ടത് കൊണ്ടാണ് ഇത് എഴുതാന്‍ തോന്നിയത്. എനിക്ക് ചോദിക്കാനുള്ളത് റാപ്പ് അമര്‍ഷത്തിനപ്പുറം ആഹ്ലാദത്തിന്റെ പൊളി ആകാന്‍ ഒന്നും പറ്റില്ലേ? എന്നാണ്. റാപ്പ് പാടുന്നവന്‍ എപ്പോഴും ദേഷ്യപ്പെട്ട് അമര്‍ഷത്തില്‍ തന്നെ ഇരിക്കണോ? എജ്ജാതി ചാപ്പ കുത്തലാണിത്?
ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും നല്ല കോമഡികളും ചളികളും, വള്‍ഗര്‍/അഡള്‍ട്ട് കോമഡികളും കേട്ടത് ഞങ്ങളുടെ പൂര്‍വ്വികര്‍ പണിയെടുത്ത പാടങ്ങളില്‍/നിലങ്ങളിലായിരുന്നു. അവരുടെ പാട്ടുകള്‍ പൊളിറ്റിക്കല്‍ ആകുമ്പോഴും അതിന്റെ കൂടെ ഉല്പാദിപ്പിക്കുന്ന പല തരം ആഹ്ലാദങ്ങള്‍ ഉണ്ടായിരുന്നു. അത് അവര്‍ തകര്‍ത്ത് വാരുന്നതും കണ്ടിട്ടുണ്ട്. ജീവിതത്തില്‍ ജാതീയതയും വംശീയതയുമൊക്കെ അടിച്ചേല്‍പ്പിക്കുമ്പോഴും ഞങ്ങള്‍ക്കു അതിന്റെ അടിയിലൊക്കെ അതീവ രസകരമായ വേറെ ഒരു ആഹ്ലാദ ജീവിതം ഉണ്ടായിരുന്നു എന്നാണ് എനിക്ക് സ്വയം തോന്നിയത്. ആ ജീവിതം ഞങ്ങള്‍ ആഘോഷിച്ചിട്ടുമുണ്ട്.
വേടന്‍ എന്ന റാപ്പ് സിംഗറുടെ ‘കടലമ്മ കരഞ്ഞല്ലേ പെറ്റത്’, അതുപോലെ ‘വാടാ വേടാ’ എന്നി രണ്ടു ആല്‍ബങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ഈ പാട്ടുകള്‍ എനിക്ക് ഇഷ്ടമാകുന്നത് അതിലെ വരികളും രാഷ്ട്രീയവും മാത്രമായ് അല്ല. വേടന്‍ എന്ന പാട്ടുകാരന്റെ സംഗീതം, അയാളുടെ സ്വാഗ്, അയാളുടെ സ്‌റ്റൈല്‍, ഈ മ്യൂസിക് വീഡിയോകളുടെ വിഷ്വല്‍സ്, ജിയോഗ്രഫി, ചില നമ്മുടെ ആത്മാവിലേക്ക് പതിയുന്ന ബീറ്റുകള്‍ ഇവയിലൊക്കെ അമര്‍ഷങ്ങള്‍ക്ക് പുറത്തുള്ള അതിഗംഭീരമായ എന്റെര്‍ടെയിന്‍മെന്റ് ഫാക്ടര്‍ ഉണ്ട്. ആഘോഷങ്ങള്‍ ഉണ്ട്. അതിന് പുറമെ പാട്ടിന് പുറത്തെ അയാളുടെ കേരള സമൂഹത്തിലെ സ്റ്റേജ് പ്രസന്‍സ്, ബോഡി ഗാര്‍ഡുകള്‍ക്കിടയിലൂടെ ഉള്ള വരവ്, കുട്ടികളുമായുള്ള/യുവത്വവുമായുള്ള ആഘോഷം, മൈക്ക് കൊണ്ടുള്ള പൊളി, തോപ്പി, കോസ്റ്റ്യൂംസ്, മീഡിയ പ്രസന്‍സ് ഒക്കെ ആഘോഷമായയിട്ടാണ് എനിയ്ക്ക് തോന്നുന്നത. വേടന്‍ എനിക്ക് അമര്‍ഷം അല്ല, ആഘോഷം ആണ്.
അതുകൊണ്ടു തന്നെ, മെലഡിക്ക്, ബേബി ഗാളിന്, ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിന്, കഥകളിക്ക്, തിരുവാതിരക്ക്, മോഹിനിയാട്ടത്തിന് ഇല്ലാത്ത അമര്‍ഷത്തിന്റെ രാഷ്ട്രീയം എന്ന ചാപ്പ റാപ്പിന് ചാര്‍ത്തി കൊടുക്കുന്നവര്‍ക്കത് കൊടുക്കുമ്പോള്‍ റാപ്പുകള്‍ ഉല്പാദിപ്പിക്കുന്ന ആഹ്ലാദത്തിന്റെ, ആഘോഷത്തിന്റെ, അടിച്ചു പൊളിയുടെ, സ്‌റ്റൈലിന്റെ, സ്വാഗിന്റെ, ഹെറോയിസത്തിന്റെ, പൊളിയുടെ പല പരിപാടികളും അങ്ങ് തേച്ച് മായിച്ചു കളയുന്ന വംശീയതയുടെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട്. അമര്‍ഷം എന്ന സാധനം ഇതിനപ്പുറം ഇവര്‍ ഒരു ടൈറ്റില്‍ ആയി കൊടുക്കുമ്പോള്‍ ലോകത്തുള്ള സകലമാന പട്ടിക ജാതിക്കാരെ, നിങ്ങള്‍ ആഘോഷിക്കരുത് അമര്‍ഷപ്പെടുക എന്ന ഊള വര്‍ത്തമാനമാണ് ഇവര്‍ പറയുന്നത്. പട്ടികജാതിക്കാരും റാപ്പ് പാടുന്നവരും മുഴുവന്‍ അമര്‍ഷവും താങ്ങിക്കൊണ്ടു നടക്കണം എന്ന തോന്നല്‍ തന്നെ എന്തൊരു വെറുപ്പിക്കലാണ്. ദലിതര്‍ ജീവിതം ആഘോഷിച്ചാല്‍ എന്താ പുളിക്കുവോ ? രാവിലെ എഴുന്നേറ്റ് തൂറാനിരിക്കുമ്പോ വരെ ദളിതര്‍ അമര്‍ഷിക്കണം എന്ന് പറയുന്ന ബോറന്‍മാര്‍.
എനിക്ക് ജീവിതത്തില്‍ കോമഡി, ചളി, ട്രോള്‍, കളിയാക്കല്‍, കൌണ്ടറുകള്‍, മീമുകള്‍, ആഘോഷങ്ങള്‍ ഒക്കെ വളരെ ഇമ്പോര്‍ട്ടന്റ് ആണ്. അത് കൊണ്ടാണ് റാപ്പ് അമര്‍ഷത്തിന്റെ സംഗീതം എന്നൊക്കെ മസില് പിടിക്കുന്നത് കാണുമ്പോള്‍ ‘അയ്യേ’ എന്ന് ചിരി വരുന്നത്. റാപ്പിനെ അമര്‍ഷമായി ചുരുട്ടിക്കെട്ടുന്ന ഇടതുപക്ഷ ബുജ്ജി എക്‌സര്‍സൈസ് തൊണ്ട തൊടാതെ വിഴുങ്ങാന്‍ വേറെ ആളെ നോക്കണം.
‘റാപ്പ്: അമര്‍ഷത്തിന്റെ സംഗീതം’. എന്തൊരു ഊള ടൈറ്റിലാടോ ഇത്?
ബാബ്വെട്ടാ …..എന്തു വെറുപ്പിക്കളാണ് നിങ്ങള്..?

Please follow and like us:

One thought on “‘റാപ്പ്: അമര്‍ഷത്തിന്റെ സംഗീതം’ എന്തൊരു ഊള ടൈറ്റിലാടോ?

  • ഈ രൂപേഷ് വെറുമൊരു തോൽവി ആണെന്ന് ഈ ലേഖനത്തിലൂടെ തെളിയിക്കുകയാണ്. ഒരു കലാരൂപം അത് രൂപപ്പെട്ട കാലത്തെ ഉദ്ദേശം അല്ലെങ്കിൽ അതിൻറെ പ്രധാന ദൗത്യം എന്തായിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അത് അടയാളപ്പെടുന്നത്.. സാമൂഹ്യ പ്രതിരോധം എന്ന നിലയിലാണ് രക്തസാരിയൻ സംഗീതവും കടന്നുവരുന്നതും ശ്രദ്ധിക്കപ്പെടുന്നത്. കാപ്പിൽ ആഹ്ലാദവും ആഘോഷവും ഉണ്ടാകാൻ പാടില്ല എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ടാകും എന്നതുകൊണ്ട് റാപ്പിനെ കുറിച്ച് അവതരിപ്പിക്കുമ്പോൾ ഇതത്ര പരിചയമില്ലാത്ത സ്ഥലത്ത് അതിനെക്കുറിച്ച് പറയുമ്പോൾ അതിൻറെ പ്രധാന സ്വഭാവത്തെക്കുറിച്ച് ആയിരിക്കും ആദ്യം പറയുക അത് മനസ്സിലാക്കാൻ ശേഷിയില്ലാത്ത ആളാണോ ഈ രൂപേഷ് പോൾ എന്ന് പറയുന്ന ആൾ. പലപ്പോഴും ഞാൻ വായിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ കുറിപ്പുകൾ ഒരു പരിഭാസിയുടെ ചിത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത് ഈ ലേഖനവും ആ കൂട്ടത്തിൽ തന്നെ എടുത്തേണ്ടി വരുന്നതിൽ ഖേമുണ്ട്.

    Reply

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message